Thursday, 22 November 2012

സ്കൂള്‍ കലോത്സവം: റോഡുകള്‍ നന്നാക്കണമെന്ന് ജില്ലാ വികസന സമിതി

മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കാന്‍ ജില്ലാ വികസന സമിതി യോഗം പൊതുമരാമത്ത് വകുപ്പ് അധികൃതരോടാവശ്യപ്പെട്ടു. മലപ്പുറം കുന്നുമ്മലില്‍നിന്ന് തിരൂര്‍ റോഡിലേക്കുള്ള ബൈപാസ് പൂര്‍ത്തീകരിക്കാനുള്ള തടസ്സങ്ങള്‍ നീക്കാന്‍ അനുരഞ്ജന യോഗം വിളിക്കാന്‍ പി. ഉബൈദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു. കോട്ടപ്പടിയില്‍ റോഡ് വീതികൂട്ടാന്‍ പൊളിച്ച് നീക്കിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. മഞ്ചേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നഗരസഭ അധികൃതര്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍മാണം പൂര്‍ത്തിയാക്കിയ ചെറിയമുണ്ടം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വൈദ്യുതി ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. സോഷ്യല്‍ ഫോറസ്ട്രിക്ക് കീഴില്‍ നടപ്പാക്കുന്ന കാവുസംരക്ഷണ പദ്ധതിയിലേക്ക് ജില്ലയിലെ 114 കാവുകളുടെ പട്ടിക കൈമാറിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കെ.ടി. ജലീല്‍ എം.എല്‍.എയെ അറിയിച്ചു. 37 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിക്കുന്നത്. ജില്ലയില്‍ സ്വകാര്യ വ്യക്തികളുടെയും ട്രസ്റ്റുകളുടെയും പക്കലുള്ള കാവുകള്‍ പദ്ധതിക്കായി സമര്‍പ്പിച്ച പട്ടികയിലുണ്ട്. നശിപ്പിക്കാതെ സംരക്ഷിക്കുമെന്ന് ഉടമകള്‍ രേഖാ മൂലം ഉറപ്പ് നല്‍കുന്ന കാവുകളുടെ സംരക്ഷണം മാത്രമേ പദ്ധതിക്ക് കീഴില്‍ ഏറ്റെടുക്കുകയുള്ളൂവെന്ന് എം.എല്‍.എ യോഗത്തില്‍ അറിയിച്ചു. കീഴുപറമ്പ് പഞ്ചായത്തിലെ കണ്ണംപള്ളി ലിഫ്റ്റ് ഇറിഗേഷന്‍ കനാലിന് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം കൈയേറ്റം ചെയ്യുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.ഐ. ഷാനവാസ് എം.പിയുടെ പ്രതിനിധി എം.കെ. കുഞ്ഞുമുഹമ്മദ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കടലുണ്ടിപ്പുഴക്ക് പെരുമ്പുഴയില്‍ തടയണ നിര്‍മിക്കുന്നതിന് റിപ്പോര്‍ട്ട് തയാറാക്കാന്‍ ജലസേചന വകുപ്പിന് നിര്‍ദേശം നല്‍കി.
കനോലി കനാലില്‍ ഉണ്ണ്യാല്‍-താനൂര്‍ ഭാഗത്തെ പ്രവൃത്തിയുടെ ടെന്‍ഡര്‍ റദ്ദാക്കിയതിനെതിരെ ജില്ലാ വികസന സമിതിയില്‍ വിമര്‍ശം ഉയര്‍ന്നു.
മാലിന്യം നിറഞ്ഞ് രോഗഭീതി പടര്‍ത്തുന്ന കനോലി കനാല്‍ നവീകരിക്കാനുള്ള പദ്ധതി തടസ്സപ്പെടുത്തിയതിന് കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എയാണ് രംഗത്ത് വന്നത്. ദേശീയ ജലപാതയുടെ ഭാഗമായതിനാലാണ് ഈ ഭാഗത്തേക്ക് മാത്രമായുള്ള പ്രവൃത്തിക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ നിര്‍ത്തിവെച്ചതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. എന്നാല്‍, സമീപഭാവിയില്‍ പോലും പൂര്‍ത്തിയാകാത്ത ദേശീയ ജലപാത പദ്ധതി കണ്ട് താനൂര്‍ ഭാഗത്തെ നവീകരണ പദ്ധതി തടസ്സപ്പെടുത്തിയത് ന്യായീകരിക്കാനാവില്ലെന്ന് എം.എല്‍.എ പറഞ്ഞു. കനാലിലൂടെ മാലിന്യം ഒഴുകുന്നത് പരിഹരിക്കാന്‍ വഴിയൊരുങ്ങുന്നതായിരുന്നു ചിറക്കല്‍-ഉണ്ണ്യാല്‍ കനോലി കനാല്‍ റോഡ് വികസന പദ്ധതി. കനാലിന്‍െറ ഭിത്തി കെട്ടി സംരക്ഷിച്ചും തകര്‍ന്നുകിടക്കുന്ന റോഡ് നവീകരിക്കാനുമായി പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം 5.82 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് നടപടിയെടുക്കാന്‍ എം.എല്‍.എ നിര്‍ദേശം നല്‍കി.
കനോലി കനാല്‍ സംരക്ഷണത്തിന് തടസ്സമാകുന്ന വിധം ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കരുതെന്നും പദ്ധതിക്കനുവദിച്ച അഞ്ച് കോടി രൂപ ലാപ്സാക്കരുതെന്നുംഎം.എല്‍.എ ആവശ്യപ്പെട്ടു. ഫിഷറീസ് വില്ലേജിലെ വീടുകള്‍ക്ക് കുടിവെള്ളം, ഡ്രൈനേജ്, വൈദ്യുതീകരണം എന്നിവ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊണ്ടോട്ടി കേന്ദ്രമാക്കി ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് നിര്‍മിക്കുന്ന ആറ് സ്കൂള്‍ കെട്ടിടങ്ങളുടെയും ഡയാലിസിസ് സെന്‍ററിന്‍െറയും എസ്റ്റിമേറ്റും പ്ളാനും ചീഫ് എന്‍ജിനീയര്‍ക്ക് അയച്ചതായും മിനി സിവില്‍ സ്റ്റേഷന്‍െറ പ്ളാനും എസ്റ്റിമേറ്റും ഉടന്‍ അയക്കുമെന്നും പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.
ജില്ലയിലെ കുളങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്ന് ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
നിര്‍ബന്ധിത ഗ്രാമീണ സേവന വ്യവസ്ഥ അവസാനിപ്പിച്ചതിനാല്‍ ഈ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് പകരം എന്‍.ആര്‍.എച്ച്.എമ്മിന് കീഴില്‍ ഡോക്ടര്‍മാരെ നിയമിക്കുമെന്ന് ഡി.എം.ഒ വി. ഉമ്മര്‍ഫാറൂഖ് അറിയിച്ചു. ആയുര്‍വേദ ആശുപത്രികളില്ലാത്ത ആറ് പഞ്ചായത്തുകളില്‍ ആശുപത്രിക്ക് പ്രൊപ്പോസല്‍ നല്‍കിയതായി ആയുര്‍വേദ ഡി.എം.ഒ അറിയിച്ചു.
ജില്ലയില്‍ നെല്ല് സംഭരണത്തിന്‍െറ പണം പൂര്‍ണമായും നല്‍കിയതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.

No comments:

Post a Comment